ജാലകം

2010 നവംബർ 22, തിങ്കളാഴ്‌ച

സ്ത്രീയെന്ന പാഴ്കനി.

തിക്ത ഭാവത്തിന്റെ അഗ്നികുണ്ഡത്തിലീ
ശാപ വര്‍ഷത്തിന്റെ തീരാ ധ്വനികളില്‍
എന്നന്തരാത്മാവിന്‍ രാഗമായ് തീരുമീ
അക്ഷര കൂട്ടമേ നീയും പുരുഷനോ?

ബ്രഹ്മ സായൂജ്യ വഴിയോതുന്ന മന്ത്രവും
പുണ്ഠരീകോത്ഭവന്‍ വാഴുമാ ക്ഷേത്രവും
ദേവനെ കാക്കുമീ തന്ത്രിയും പുരുഷാ, നീ
നൂറ്റാണ്ടുകളായ് പോറ്റിയ സൃഷ്ടികള്‍.

സൃഷ്ടിക്കപവാദമായ് പിറന്നധി ശാപമായ്
ക്രൂരമാം നിന്നിലെ വാരിയെല്ലില്‍, അന്ന്
തൊട്ടിന്നു വരെയെന്റെ കണ്ണ് നീര്‍
ഭൂവില്‍ പതിക്കുന്നു, സ്ത്രീത്വമെന്നെന്റെ പേര്‍ .

വിപ്ലവഗാഥകളോതുന്ന മന്ത്രങ്ങളൊക്കെയും.
നിന്‍ മഹത് പൌരുഷം പാടവേ
എന്റെ തീരാ ഗര്‍ഭ നോവേറ്റു പെറ്റ
കുഞ്ഞിന്റെ അസ്തിത്വവും മാറ്റി നീ നില്‍ക്കുന്നു.

സ്ത്രീ നിനക്കെന്നും കളിപ്പാട്ടമായ്
രതി ക്രീഡകള്‍ തീര്‍ക്കുമോരായുധമാകവേ
അന്യനാകുന്നില്ലെനിക്ക് നീ അച്ഛനായ്
പുത്രനായെന്റെ സര്‍വ്വസ്വമാകുന്നെന്നും

ഏതേതിഹാസകാവ്യത്തിനുള്ളിലും
ഏതു യുഗത്തി൯ ചരിത്രത്തിനുള്ളിലും
പച്ചയായ് കാണ്മൂ ഞാനീ യൊരേ ധ്വനി
വേണ്ടയീ മണ്ണില്‍ നീയാം വെറും പാഴ് കനി. .

പാതിവ്രത്യ പരീക്ഷണ ചൂളയില്‍
പരിത്യക്തയാം സീതയായ് പണയ കുരുക്കില്‍
വിവസ്ത്രയാം കൃഷ്ണയായ് കത്തിയാളും
ചിതയിലെരിഞ്ഞൂ സതിയായി ഞാന്‍.

നീണ്ടോരിരുപതു നൂറ്റാണ്ടുകളെന്റെ
ഹൃത്ത് വാര്‍ന്നോഴുകുമീ രക്തപ്പുഴയോക്കെ
ഭാവനയാകവേ മാറില്ല വാക്കുകള്‍
സ്ത്രീയായിരിക്കും പ്രതിധ്വനിയായെന്നും

4 അഭിപ്രായങ്ങൾ:

  1. നല്ല കവിത.
    ലളിതം, സുന്ദരം,
    ഓരോ വരികളിലും കവിത നിറയുന്നു.

    കൂടാതെ നല്ലൊരു വിഷയവും.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. അന്യനാകുന്നില്ലെനിക്ക് നീ അച്ഛനായ്
    പുത്രനായെന്റെ സര്‍വ്വസ്വമാകുന്നെന്നും

    കവിത നന്നായിരിക്കുന്നു. നല്ല വിഷയം നല്ല അവതരണം.

    മറുപടിഇല്ലാതാക്കൂ