ജാലകം

2011 ഏപ്രിൽ 3, ഞായറാഴ്‌ച

അഭയാര്‍ത്ഥി

നിനവുകളില്‍ ഞാന്‍ മറഞ്ഞിരിക്കുമ്പോള്‍
കനവു വന്നെന്നെ മെല്ലെത്തലോടുന്നു.
ഓര്‍ക്കവേണ്ട നീ ഭൂതകാലത്തിന്റെ
വിഴുപ്പു പേറുമാ മുഷിഞ്ഞ വസ്ത്രവും
നടന്നു നീങ്ങിയ തലമുറക്കൂട്ടവും
കുടിയൊഴിക്കലും പലായന സ്വപ്നവും
മണ്ണടിഞ്ഞൊരാ സ്വരാജ്യസ്നേഹവും.

മനസ്സിലാവില്ല നിനക്ക് വേദന
പറന്നു പോകുന്ന കിളിതന്‍ ചിറകുകള്‍
അരിഞ്ഞു വീഴ്ത്തിയാല്‍
പതിച്ചിടുമതുംമണ്ണിലെന്നാകിലോ
ഞങ്ങള്‍ക്കില്ല പോകാനിടം, വീട്, രാജ്യം
ഇതു വെറും പ്രവാസകേന്ദ്രം.

മത്സരിച്ചോടുന്ന പട്ടാള നിഷ്ഠൂരത
പാറിപ്പറക്കും വെടിയുണ്ടകള്‍ വിണ്ണില്‍
കണ്മുന്നില്‍ വെട്ടിപ്പിളര്‍ക്കും മാതൃഹൃദയങ്ങള്‍
സ്വസഹോദരിതന്‍ മാനഭംഗങ്ങള്‍
കണ്ടു വളര്‍ന്ന നിസ്സഹായതതന്‍ ബാല്യം.

ബാക്കി വന്ന വയറുകള്‍ക്കന്നം തേടിയിവിടെയിന്നലെ
ഇന്നില്ല രാജ്യം സ്വന്തമതെന്നു ചൊല്ലാന്‍.
നിരങ്ങി നീങ്ങുന്നു അഭയാര്‍ത്ഥികളാവാനേതു
ഭൂഖണ്ഡമായാലുമതെന്റേതാകില്ലെന്നാകിലും.

ഓര്‍മ്മകളിലെന്നുമുണ്ടായിരിക്കുമൊരു
നാടുണ്ടായിരുന്നു, മരുഭൂവിതന്‍ മാറില്‍.
മഴയില്ല, മഞ്ഞില്ല, പുഴയില്ല, കിളിയില്ല
സുന്ദരമെന്നതിനെ വിളിച്ചു ഞാന്‍.

അറുത്തു മാറ്റുന്ന ചോരക്കുരുന്നിന്‍ ശിരസ്സും
തുളച്ചു കയറും വെടിയുതിര്‍ക്കും നിണവും
വളമായ് വളര്‍ത്തുന്ന എണ്ണപ്പാടങ്ങള്‍,
അവയായിരുന്നെന്റെ നാടിന്റെ തീരാശാപം.

വര്‍ഗ്ഗീയ കലാപങ്ങള്‍, വംശീയ പോരാട്ടങ്ങള്‍
പിടിച്ചെടുക്കലുകള്‍, അടിച്ചമര്‍ത്തലുകള്‍
എല്ലാം കഴിഞ്ഞെണ്ണി നോക്കുമ്പോള്‍
വംശ വര്‍ഗ്ഗങ്ങള്‍ ശൂന്യം.

അപ്പൊഴും കെട്ടഴിക്കാത്ത കണ്ണു-
മായ്നീതിദേവത ത്രാസ്സില്‍ സുരക്ഷിത.

2 അഭിപ്രായങ്ങൾ: