ജാലകം

2010 ഒക്‌ടോബർ 15, വെള്ളിയാഴ്‌ച

ഒരു പ്രേമ സാകഷ്യം

നീ എന്താണെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ് ഞാനിപ്പോഴും.
ഒരു ദുഃസ്വപ്നം പോലുള്ള നമ്മുടെ കണ്ടുമുട്ടലും നിന്റെ പ്രകടനങ്ങളും എല്ലാം പേര്‍ത്തും പേര്‍ത്തും ഓര്‍മ്മയിലേക്ക് ഓടിയെത്തുന്നു.
എങ്കിലും
സുഹൃത്തെ, നിന്നില്‍ ഞാന്‍ കണ്ട ആദര്‍ശമെവിടെ? നിന്റെ ധീരതയെവിടെ?
നീ ആരെന്നുമെന്തെന്നും നിനക്കറിയാമായിരുന്നല്ലോ. എനിക്കതജ്ഞാതമെങ്കിലും.

സ്നേഹം ദിവ്യമാണ്, പരിപാവനമാണ്‌.
മനസ്സിന്റെയും ഹൃദയത്തിന്റെയും ആത്മാവിന്റെയുമെല്ലാം അഗാധവും തീവ്രവുമായ പ്രതിഫലനങ്ങളാണ്.
എങ്കില്‍,
അത് വ്യക്തമാക്കാനുപയോഗിച്ച്ച ഭാഷയും അക്ഷരങ്ങളും പുണ്യം തന്നെയല്ലേ.

പ്രണയം, അത് മരണത്തോടൊപ്പം മാത്രം നിലയ്ക്കുന്ന അനുഭൂതിയാണ്.
പ്രേമവും പ്രണയവും അടിച്ചമര്‍ത്തുമ്പോള്‍ ഉയിര്‍ത്തെഴുന്നേറ്റ തേങ്ങലിനെ ഞാന്‍ വിഭ്രാന്തിയെന്ന് വിളിച്ചു.
ആലസ്യത്തിലോ അബോധാവസ്ഥയിലോ നീ ഉതിര്‍ത്ത പാഴ്വാക്കുകള്‍
ദിവ്യ പ്രേമത്തിന്റെ തേന്‍മൊഴികളായി ഞാന്‍ ശ്രവിച്ചപ്പോള്‍ അവയെനിക്ക് സാന്ത്വനമായിരുന്നു.

ഏകാന്തത അത് മരണത്തെക്കാള്‍ ഭീകരമാണ്.
സദാചാരത്തിന്റെ പടി വാതില്‍ക്കലെത്തുമ്പോള്‍ അത് നരകത്തെയും മറി കടക്കുന്നു.

എന്റെ ഏകാന്തതയ്ക്കും സദാചാര വലയത്തിനും സര്‍ വ്വോപരി വിഭ്രാന്തിക്കുമിടയില്‍
സാന്ത്വനം തേടി ഞാനലഞ്ഞപ്പോള്‍ പൊയ് മുഖവുമായി നീ എന്തിനവിടെ എത്തി.
കാപട്യമൊളിക്കാന്‍ നീ തേടിയെടുത്ത വികലമായ വിലയിരുത്തലുകള്‍ക്കൊപ്പം
ദിവ്യമെന്ന എന്റെ പ്രേമ സങ്കല്പ തലങ്ങളും അര്‍ത്ഥശൂന്യമാകുകയാണോ?

1 അഭിപ്രായം:

  1. വളരെ മനോഹരമായ വരികള്‍. അര്‍ത്ഥവത്തായ വരികള്‍.
    സ്നേഹം കപടമാകുമ്പോള്‍ പിന്നെ അതിലേറെ നമ്മെ വിഷമിപ്പിക്കുന്ന മറ്റൊന്നും ഇല്ല .

    മറുപടിഇല്ലാതാക്കൂ