ജാലകം

2011 ജൂൺ 25, ശനിയാഴ്‌ച

വൃദ്ധ സദനത്തിലെ അമ്മ

ആരോ തളിച്ച വെള്ളത്താല്‍
ഞാന്‍ മിഴി തുറക്കവേ,
ആള്‍ക്കൂട്ടം കാണാം
പോലീസകമ്പടി ചുറ്റിലും.
ഒന്ന് മാത്രമുണ്ടോര്‍മ്മ
ഒത്തിരി നേരം ഞാന്‍
തപസ്സിരിക്കുന്നൂ
ഇപ്പടിവാതില്‍ക്കല്‍.

അമ്മ പോയിത്തിരി നേരം
അപ്പുറത്തെ വീട്ടിലിരിക്കണം
ഷോപ്പിംഗിനായ്‌ പോയിട്ടല്പ
നേരം ഞാന്‍ കഴിഞ്ഞെത്താം
മരുമകള്‍ ഗേറ്റ് പൂട്ടി
കടന്നു കളഞ്ഞു ദൂരെ
ഫ്ലാറ്റിലൊറ്റ- യ്ക്കൊന്നു താമസി
ക്കാനീ തള്ള ഇത്ര നാളും ശല്യം.

മകനന്നു ഗള്‍ഫീന്ന് ചൊല്ലീ,
അമ്മയെ വൃദ്ധ സദനത്തിലാക്കം.
അന്ന് തൊട്ടിന്നേ വരെ
ഈ വൃദ്ധാലയമെന്റെ ശരണം.

ചായയ്ക്ക് ഗ്ലാസുമായ് രാവിലെ
ക്യൂവില്‍ നില്‍ക്കുമ്പോള്‍
അതിനോടൊപ്പമുണ്ടാവുമെന്‍
കണ്ണീരുപ്പും കരളിന്‍ തേങ്ങലും.
പൊന്നുണ്ണീ നിനക്ക് മുലപ്പാലൂട്ടി
നീ നുകര്‍ന്ന് ചിരിച്ചോരെന്നോര്‍മ്മ
ഈ ഭിക്ഷാ പാത്രത്തിലൊതുങ്ങുമോ

നിന്റെ കുഞ്ഞികാല്‍ പതിഞ്ഞോരാ
മണ്ണെടുത്തമ്മ ഉമ്മ വച്ചത്
നീയറിഞ്ഞില്ലാ.
ഇന്നീ പടിയില്‍ നിന്‍
കാല്‍ സ്പര്‍ശമേല്ക്കുന്നതും
കാത്തമ്മ നില്‍പ്പൂ നാലര
വര്ഷം കൊഴിഞ്ഞു പോയ്‌

പരിഭവം അമ്മയ്ക്കില്ല മകനേ
നീയെന്‍ ഹൃദയം പിളര്‍ന്നാലും
എന്നുണ്ണിയ്ക്കെന്നും സുഖമായിരിക്കണം
ഇത് തന്നമ്മ തന്‍ പ്രാര്‍ത്ഥന
ഇന്നീ വൃദ്ധ സദനത്തിലും
നാളെയെന്‍ പട്ടടയിലും.

2011 ജൂൺ 11, ശനിയാഴ്‌ച

താരാട്ട്

രാരാരം രാരാരം രാരാരം മോനെ
വാവാവം വാവാവം വാവാവോ
പണ്ടേ കനവില്‍ നീ വന്നില്ലാ മോനെ
അമ്മതന്‍ കണ്ണീരിന്‍ കാലത്തില്‍.
ഏതോ നിയോഗത്തിന്‍ താരാട്ടായെന്റെ
ജീവിത പന്ഥാവില്‍ നീ വന്നൂ....
രാരീരം രാരീരം രാരീരം മോനെ
വാവാവം വാവാവം വാവാവോ
രണ്ടാം വയസ്സിലേ നീ ചൊല്ലീ
അമ്മേ, പോയൊരെന്‍ അച്ചനും പൊയ്ക്കോട്ടേ
കുട്ടനു കാണാനീ ചിത്രം മതി
അച്ചന്‍ താഴോട്ടൊരിക്കലും എത്തേണ്ടാ.
അന്ന് തൊട്ടിന്നേവരെ മോനെ നീ
അച്ഛനെ ചൊല്ലി വലച്ചില്ലാ.
ഓര്‍മ്മയില്‍ വാവിട്ടു കരയുന്നോരെന്റെ
കണ്ണീരില്‍ നീയന്നു താരാട്ടീ,
രാരീരം രാരീരം രാരീരം മമ്മീ
വാവാവം വാവാവം വാവാവോ
ഇന്നെന്റെ പൊന്നുമോന്‍ അറിയേണം
കുഞ്ഞുകുസൃതികള്‍ കാട്ടുമ്പോള്‍
അമ്മയെ ധിക്കരിച്ചോടുമ്പോള്‍
വാക്കിന്നെതിര്‍ തരം ചൊല്ലുമ്പോള്‍
ആരാരും ഇല്ലാത്ത ലോകത്തില്‍
ദൈവമെന്നിയെ നീ തന്നെടാ.
രാരാരം രാരാരം രാരാരം മോനെ
വാവാവം വാവാവം വാവാവോ
ഇന്നെന്റെ താരാട്ടില്‍ നീ ചൊല്ലീ..
ഒന്ന് പോകുമോ ശല്യമായ് നീ മമ്മീ

2011 ഏപ്രിൽ 3, ഞായറാഴ്‌ച

അഭയാര്‍ത്ഥി

നിനവുകളില്‍ ഞാന്‍ മറഞ്ഞിരിക്കുമ്പോള്‍
കനവു വന്നെന്നെ മെല്ലെത്തലോടുന്നു.
ഓര്‍ക്കവേണ്ട നീ ഭൂതകാലത്തിന്റെ
വിഴുപ്പു പേറുമാ മുഷിഞ്ഞ വസ്ത്രവും
നടന്നു നീങ്ങിയ തലമുറക്കൂട്ടവും
കുടിയൊഴിക്കലും പലായന സ്വപ്നവും
മണ്ണടിഞ്ഞൊരാ സ്വരാജ്യസ്നേഹവും.

മനസ്സിലാവില്ല നിനക്ക് വേദന
പറന്നു പോകുന്ന കിളിതന്‍ ചിറകുകള്‍
അരിഞ്ഞു വീഴ്ത്തിയാല്‍
പതിച്ചിടുമതുംമണ്ണിലെന്നാകിലോ
ഞങ്ങള്‍ക്കില്ല പോകാനിടം, വീട്, രാജ്യം
ഇതു വെറും പ്രവാസകേന്ദ്രം.

മത്സരിച്ചോടുന്ന പട്ടാള നിഷ്ഠൂരത
പാറിപ്പറക്കും വെടിയുണ്ടകള്‍ വിണ്ണില്‍
കണ്മുന്നില്‍ വെട്ടിപ്പിളര്‍ക്കും മാതൃഹൃദയങ്ങള്‍
സ്വസഹോദരിതന്‍ മാനഭംഗങ്ങള്‍
കണ്ടു വളര്‍ന്ന നിസ്സഹായതതന്‍ ബാല്യം.

ബാക്കി വന്ന വയറുകള്‍ക്കന്നം തേടിയിവിടെയിന്നലെ
ഇന്നില്ല രാജ്യം സ്വന്തമതെന്നു ചൊല്ലാന്‍.
നിരങ്ങി നീങ്ങുന്നു അഭയാര്‍ത്ഥികളാവാനേതു
ഭൂഖണ്ഡമായാലുമതെന്റേതാകില്ലെന്നാകിലും.

ഓര്‍മ്മകളിലെന്നുമുണ്ടായിരിക്കുമൊരു
നാടുണ്ടായിരുന്നു, മരുഭൂവിതന്‍ മാറില്‍.
മഴയില്ല, മഞ്ഞില്ല, പുഴയില്ല, കിളിയില്ല
സുന്ദരമെന്നതിനെ വിളിച്ചു ഞാന്‍.

അറുത്തു മാറ്റുന്ന ചോരക്കുരുന്നിന്‍ ശിരസ്സും
തുളച്ചു കയറും വെടിയുതിര്‍ക്കും നിണവും
വളമായ് വളര്‍ത്തുന്ന എണ്ണപ്പാടങ്ങള്‍,
അവയായിരുന്നെന്റെ നാടിന്റെ തീരാശാപം.

വര്‍ഗ്ഗീയ കലാപങ്ങള്‍, വംശീയ പോരാട്ടങ്ങള്‍
പിടിച്ചെടുക്കലുകള്‍, അടിച്ചമര്‍ത്തലുകള്‍
എല്ലാം കഴിഞ്ഞെണ്ണി നോക്കുമ്പോള്‍
വംശ വര്‍ഗ്ഗങ്ങള്‍ ശൂന്യം.

അപ്പൊഴും കെട്ടഴിക്കാത്ത കണ്ണു-
മായ്നീതിദേവത ത്രാസ്സില്‍ സുരക്ഷിത.