ജാലകം

2010 നവംബർ 22, തിങ്കളാഴ്‌ച

സ്ത്രീയെന്ന പാഴ്കനി.

തിക്ത ഭാവത്തിന്റെ അഗ്നികുണ്ഡത്തിലീ
ശാപ വര്‍ഷത്തിന്റെ തീരാ ധ്വനികളില്‍
എന്നന്തരാത്മാവിന്‍ രാഗമായ് തീരുമീ
അക്ഷര കൂട്ടമേ നീയും പുരുഷനോ?

ബ്രഹ്മ സായൂജ്യ വഴിയോതുന്ന മന്ത്രവും
പുണ്ഠരീകോത്ഭവന്‍ വാഴുമാ ക്ഷേത്രവും
ദേവനെ കാക്കുമീ തന്ത്രിയും പുരുഷാ, നീ
നൂറ്റാണ്ടുകളായ് പോറ്റിയ സൃഷ്ടികള്‍.

സൃഷ്ടിക്കപവാദമായ് പിറന്നധി ശാപമായ്
ക്രൂരമാം നിന്നിലെ വാരിയെല്ലില്‍, അന്ന്
തൊട്ടിന്നു വരെയെന്റെ കണ്ണ് നീര്‍
ഭൂവില്‍ പതിക്കുന്നു, സ്ത്രീത്വമെന്നെന്റെ പേര്‍ .

വിപ്ലവഗാഥകളോതുന്ന മന്ത്രങ്ങളൊക്കെയും.
നിന്‍ മഹത് പൌരുഷം പാടവേ
എന്റെ തീരാ ഗര്‍ഭ നോവേറ്റു പെറ്റ
കുഞ്ഞിന്റെ അസ്തിത്വവും മാറ്റി നീ നില്‍ക്കുന്നു.

സ്ത്രീ നിനക്കെന്നും കളിപ്പാട്ടമായ്
രതി ക്രീഡകള്‍ തീര്‍ക്കുമോരായുധമാകവേ
അന്യനാകുന്നില്ലെനിക്ക് നീ അച്ഛനായ്
പുത്രനായെന്റെ സര്‍വ്വസ്വമാകുന്നെന്നും

ഏതേതിഹാസകാവ്യത്തിനുള്ളിലും
ഏതു യുഗത്തി൯ ചരിത്രത്തിനുള്ളിലും
പച്ചയായ് കാണ്മൂ ഞാനീ യൊരേ ധ്വനി
വേണ്ടയീ മണ്ണില്‍ നീയാം വെറും പാഴ് കനി. .

പാതിവ്രത്യ പരീക്ഷണ ചൂളയില്‍
പരിത്യക്തയാം സീതയായ് പണയ കുരുക്കില്‍
വിവസ്ത്രയാം കൃഷ്ണയായ് കത്തിയാളും
ചിതയിലെരിഞ്ഞൂ സതിയായി ഞാന്‍.

നീണ്ടോരിരുപതു നൂറ്റാണ്ടുകളെന്റെ
ഹൃത്ത് വാര്‍ന്നോഴുകുമീ രക്തപ്പുഴയോക്കെ
ഭാവനയാകവേ മാറില്ല വാക്കുകള്‍
സ്ത്രീയായിരിക്കും പ്രതിധ്വനിയായെന്നും

2010 നവംബർ 13, ശനിയാഴ്‌ച

പനി

മുറ്റത്തു വീഴുന്ന വെള്ളത്തെ
മഴയായറിയാത്ത നാളില്‍ ഞാന്‍
തുള്ളിക്കളിക്കാനായെത്തി
നിന്‍ ചാരെ പൊട്ടിച്ചിരിയുമായ് .
മഴ നീ നനഞ്ഞുവോ ഉണ്ണീ,
ഓടിക്കിതച്ഛമ്മയടുത്തെത്തി.
പനിയായ് മാറിടും നാളെ
തോര്‍ ത്തിനാല്‍ മെല്ലെ തുടപ്പിച്ച്ചു.
കണ്ണ് പൂട്ടി ഞാനുറങ്ങവേ,
ശ്വാസം മെല്ലെ തടയുന്നുവോ?
കരയാതെന്റെ കണ്‍കളില്‍
കണ്ണുനീര്‍ നിറയുന്നതെന്തിനോ?
കനം പേറുന്ന തലയുമായ്
ആയാസപ്പെട്ട്‌ ചുമയ്ക്കവേ
അമ്മ വീണ്ടും ചൊല്ലുന്നൂ
ഉണ്ണീ പനി നീ വരുത്തിയോ?
ഉറക്കം വിട്ടെഴുന്നേറ്റു തലയെന്റെ
തൊട്ടു തലോടുന്നു,
ഈശ്വരാ, നല്ല പനിയല്ലോ
ഓടുന്നടുക്കള തന്നിലായ്
ചുക്ക് കാപ്പി മോനെ നീ
കുടിക്കൂ പനി മാറണ്ടേ?
ഇപ്പനി പണിയാണെന്നാലും
ഉറങ്ങാന്‍ സുഖമൊന്നു വേറെതാന്‍
ചുരുണ്ട് കൂടി പുതപ്പിനാല്‍
മൂടി പുതച്ചു കിടക്കവേ
ഇപ്പനി മാറാതിരുന്നെങ്കില്‍
പള്ളിക്കൂടവും ടീച്ചറും
ചൂരലിമ്പോസിഷനെല്ലാം
സ്വപ്നമാകുന്നതും സുഖം.

2010 നവംബർ 6, ശനിയാഴ്‌ച

നിയമറാഗിംഗ്

ഓര്‍മ്മവെച്ച നാള്‍ മുതല്‍ സ്വപ്നമായിരുന്നെന്ടെ
ഈ കരിം കോട്ടും ടൈയും കോടതി വരാന്തയും.
ഇന്നു ഞാനെത്തിച്ചേര്‍ന്നൂ, നിയമകലാലയത്തിങ്കലീ
'നിയമഞ്ജര്‍' വാഴുമീ കൊട്ടാരത്തില്‍ .

കേള്‍ക്കണോ നിങ്ങള്‍ക്കെന്ടെ നാടിന്ടെ സംസ്കാരത്തെ
വാഴ്ത്തുമീ കോളേജിന്ടെ മഹത്താം പാരമ്പര്യം.
നാവറയ്ക്കുന്നൂ അന്നിന്‍ സത്യങ്ങള്‍ പുലമ്പുവാന്‍
വാക്കുകളില്ലായെന്ടെ ഓര്‍മ്മതന്‍ നിഘണ്ടുവില്‍ .

ആപ്പീസുമുറിയുടെ വഴികാട്ടിയായെന്നെ
എത്തിച്ചൂ ശൗച്യാലയത്തിന്നടുത്ത പടി വരെ,,
കൂടെയുണ്ടായോരെന്ടെ അച്ഛനെ ചൂണ്ടിക്കാട്ടി
കെട്ടിയോനിവനെന്നു കൊട്ടിഘോഷിച്ചൂ, ചിലര്‍ .

നിക്കെടീ നിവര്‍ന്നു നീ, ശിരസ്സു കുനിക്കെടീ,
കേട്ടു ഞാന്‍ ഞെട്ടിപ്പോയി, തല പോകുമോ ദൂരെ.
വക്കീലാവാന്‍ വന്നോളല്ലേ, കേള്‍ക്കട്ടേ പരിഞ്ജാനം
ചൊല്ലെടീ, എല്‍ .എല്‍ .ബീ ടെ ഫുള്ഫോമൊന്നുറക്കെയായ്.

'ബാച്ചിലര്‍ ലോ' യെന്നു ഞാന്‍ മൊഴിഞ്ഞൂ, മറുപടി,
തെറ്റിപ്പോയ്, നൂറാവൃത്തി എഴുതൂ, ഉടനടി.
എല്‍ .എല്‍ .ബിയെന്നാലിന്നു
"ലൈസന്‍സ് ഫോര്‍ ലോ ബ്രേക്കിംഗ് പോല്‍ "

കൊല്ലുവാനടിക്കുവാന്‍ , ടീച്ചറെ പഠിപ്പിക്കാന്‍
റോഡിലൂടോടും വണ്ടി തീവെച്ചു കരിച്ചിടാന്‍ ,
കാശിനച്ഛനെ വാങ്ങാന്‍ , ഗൌരീപുഷ്പ്മുണ്ടാക്കാന്‍
പ്യൂണിനെ പ്രിന്‍സിപ്പലായ് നിയമിക്കുവാന്‍ വരെ.

കേറെടീ ബന്ചിന്‍ മേലെ, ചാടടീ ഡസ്കില്‍ നിന്നും
ചൊല്ലെടീ ഇവനില്‍ നീ പൌരുഷം കാണുന്നുണ്ടോ?
ഓട്ടുമൊന്തപോലുള്ള മോന്തയാലൊരു പയ്യന്‍ ,
മുന്നില്‍ നില്ക്കുമാരൂപം കണ്ടു ഞാന്‍ വിറച്ചു പോയ്.

താടിമീശരോമത്താല്‍ വിഖ്യാതനല്ലോ, നമ്മിന്‍
കേരസാമ്രാജ്യത്തിന്ടെ മഹത്താം പുരുഷന്മാര്‍
'ആണെ'ന്നാകിലോയെന്നെയിവന്മാര്‍ കൊത്തിക്കൊല്ലും
അല്ലെന്നാകിലോയിവനൊറ്റയ്ക്കു വെട്ടിക്കൊല്ലും.

ഇടിവാളുപോലൊരു ബുദ്ധിയന്നുദിച്ചെന്നില്‍
ഇവനാണെന്‍ സങ്കല്പ പുരുഷന്നവതാരം."
ഏറെ നേരത്തിന്‍ മുമ്പേയെത്തിയ പോളിട്ടീച്ചര്‍
രക്ഷിച്ചൂ അന്നേരത്തെ മഹത്താം വിപത്തിനെ.

കേള്‍ക്കണോ ഇതിന്‍ പിന്നില്‍ മറയും സൈക്കോളജി,
ധീരയാക്കുവാനെന്നെ ഭീരുവിന്‍ തന്ത്രം നോക്കൂ.
തുല്യമന്ത്രമോതുന്ന ആര്‍ട്ടിക്കിള്‍ പതിനാലും
അവകാശ തത്വത്തിന്‍ ഭരണഘടനയും

ഇന്ത്യതന്‍ ശിക്ഷാവേദം പീനല്‍ കോഡൊന്നും തന്നെ
നിസ്സഹായയായ് നില്‍ ക്കുമന്നെന്നെത്തുണച്ചില്ലാ.
നീതിയ്ക്കായവകാശപ്പോരാട്ടക്കളത്തിങ്കല്‍
വക്കാലത്തു നല്‍ കേണ്ടുന്നോന്‍ വക്കീലായ് വിലസേണ്ടോന്‍
പ്രാകൃതന്‍ മാരാം വെറും കാട്ടിലെ മ്രുഗം പോലെ
ക്രൂരമീയനീതിതന്‍ ഭാഗഭാക്കായീടുന്നൂ.

2010 നവംബർ 2, ചൊവ്വാഴ്ച

മിഥ്യ

നടുമുറിഞ്ഞൊരെന്‍ പട്ടയ്ക്കുള്ളിലീ
കനവുദിച്ചതും‌ ശാപമായ് മാറിയോ?
പ്രിയസഖീ നമ്മളെത്ര രാപ്പകുതിയി
ല്‍കൂടൊഴിയാതെ കാത്തതാണീ രവം.

ഇന്നിനിയവ വേര്‍പ്പിരിയലിന്‍
ചൂടുതേങ്ങലായ് നേര്‍ത്തു നീങ്ങവേ
“സ്വാ‍ര്‍ത്ഥയാണു നീ കുത്തുവാക്കുകള്‍എ
ത്രയെന്ടെ മേല്‍ വര്‍ഷിച്ചിടുകിലും”
മൂകമാമെന്ടെ ആത്മദുഃഖമൊരു
കനല്‍കാറ്റായനാഥമായലയുന്നു.

നീരുറവയില്ല, മരുപ്പച്ചയില്ല
ശേഷിച്ചിട്ടില്ലെന്‍ പാഥേയത്തിലൊറ്റ
വറ്റുമിനിയെങ്കിലുമീയൂഷരഭൂമിയില്‍ഏ
കാന്തയാത്ര ഞാന്‍ തുടര്‍ന്നേ മതിയാകൂ.

മുള്ളുകള്‍, നെഞ്ചില്‍ തറയ്ക്കുന്ന
മുള്ളുകളാണെന്ടെ മുമ്പിലും ചുറ്റിലും
സഖീ,നീ, ചാരത്തു തന്നെയുണ്ടല്ലോ
മൂകസാക്ഷിയായെന്ടെ ഭാവങ്ങളെ
നിസ്സംഗയാക്കാതെ ദുഃഖ്മെന്നു നിന്നെ വിളിക്കിലും

എന്നേ നിര്‍ജ്ജീവമായൊരെന്‍
ജഡത്തിന്നരികില്‍ ജ്വലിക്കും
നിലവിളക്കിന്നന്ത്യനാ‍ളം പോലെനീ
കാത്തുനില്‍ക്കുക രണ്ടുമൂന്നു നാള്‍ കൂടി.

ഇല്ല നിമിഷങ്ങള്‍, ഓര്‍ത്തുപാടി
കരഞ്ഞുതീര്‍ക്കാനില്ല
സ്വന്തബന്ധങ്ങളൊന്നുമേ സമര്‍പ്പിക്കാന്‍.
എല്ലാം നിശ്ശബ്ദമായൊരുപിടി
ഭസ്മമായ്ഞാനോര്‍മ്മയായകലുന്നു
സഖീ, നീ കൂടെയുണ്ടോയെന്ടെ
ആജന്മ സഹചാരീ.

ഒരു മയില്‍ പീലി നാമ്പൊളിപ്പിച്ചു
പാഠപുസ്തകത്താളിലാക്കിഞാനരുമയായതിന്‍
കുഞ്ഞു വിരിയുവാനക്ഷമയോടെ
കാത്തിരുന്നൊരപ്പുലരിതോറും
ഹതാശരാകുമൊരോര്‍മ്മയില്‍സഖീ,
ഞാനറിഞ്ഞീടുന്നു,
മിഥ്യയായിരുന്നെന്നുമെന്നാശ്രയം
മിഥ്യയായിരുന്നെന്നുമെന്‍ കനവുകള്‍
ശൂന്യമാമീ
തമസ്സിലാണെന്നുമെന്‍മോഹം
ജനിച്ചതും പിടഞ്ഞു മരിച്ചതും