ജാലകം

2010 ഒക്‌ടോബർ 30, ശനിയാഴ്‌ച

തീര്‍ഥാടനം

ഇന്നെന്റെ ആകാശത്തിലായിരം റോസാപ്പൂക്കള്‍
ഒന്നിച്ചു വിരിഞ്ഞതു നിങ്ങള്‍ കണ്ടതില്ലയോ?
നീലയാം വാനത്തിങ്കല്‍ തട്ട് തട്ടുകളായി
ധവള ധൂമങ്ങളേ ചലിക്കാതെ നീ നില്പൂ.
നിങ്ങള്‍ തന്നുദ്യാനത്തില്‍ ഞാന്‍ വരട്ടെയോ കൂടെ.
നിങ്ങള്‍ തന്‍ ദളങ്ങളെ ഞാനൊന്നു തലോടട്ടേ.
ഞാനൊന്നു ചുംബിക്കട്ടെ, നിന്റെ പൂമ്പോടികളെ,

നിന്നോരോ പടികളില്‍ ചവിട്ടി ചവിട്ടി
ഓ, മേഘസുന്ദരീ ഞാനും വരട്ടേ നിന്നോടൊപ്പം.
നിന്‍ വര്‍ണ്ണ ചിറകേറ്റി എന്നെ നീ ചുറ്റിക്കാമോ
ഈ വിശ്വ തലങ്ങളും ഗഗനാന്തരങ്ങളും.

കൂടുമോയെന്നോടൊപ്പം ഞാനാകും തീര്‍ഥാടക
ചരിക്കും പന്ഥാവിങ്കല്‍ സഖിയായ്‌ വരുമോ നീ.
എന്റെയീ ശരീരത്തെ ത്യജിക്കാം എന്നേക്കുമായ്
എന്നാലീ ആത്മാവിനെ വഹിക്കാനൊരുങ്ങുമോ?

പണ്ട് ഞാന്‍ സൂര്യന്നുള്ളില്‍ ജ്വലിക്കും പ്രകാശത്തെ
കൈകുംബിളിന്നകത്താക്കി നോക്കിയ നേരം കണ്ടൂ,
എന്നതേ മുഖം പിന്നെ മേഘ പാളിയാല്‍
തീര്‍ത്ത സുന്ദര കൊട്ടാരവും ഉള്ളിലാ മാലാഖയും.

മാനത്തു നിലാവൊന്നു വന്നു വീഴ്വതും കാത്തു
ഞാനിരുന്നേറെക്കാലം അച്ഛനെ കാണാനായി.
നിന്നുള്ളിലെ കറുപ്പിനെ അച്ഛനായ് നിനച്ചതിന്‍
ചാരത്തെ ചെറു രൂപം മകളാം ഞാനായെങ്കില്‍.

നക്ഷത്രം പൂക്കും കാലം ആഹ്ലാദത്തിമിര്‍പ്പോടെ തുള്ളി
ഞാന്‍ ചാന്‍ ചാടാറുന്ടെന്നാത്മാക്കളോടൊപ്പം ഭൂവില്‍.
മണ്ണിനെ പിരിഞ്ഞു പോം ഓരോരോ ശരീരവും
ദൂരെയങ്ങാകാശത്തില്‍ ആത്മാവായ് വിരിയുമോ?

2010 ഒക്‌ടോബർ 26, ചൊവ്വാഴ്ച

മഴയോട്

നിന്നെയെന്നിക്കിഷ്ട്ടമായിരുന്നു,പണ്ടേ
കണ്ടതെന്നാണെന്ന് കൃത്യമായി ഓര്‍മയില്ലെങ്കിലും
കുട പകുതി ചൂടിയും നനഞ്ഞും
തലയിലൂടിറ്റു വീഴുന്ന വെള്ളമല്പം നുണഞ്ഞും
പാവാട മൂടിയ കാല്‍ കൊണ്ട്
വഴിയിലെ ചെളി വെള്ളം തട്ടി കളിച്ചും
നനഞ്ഞൊട്ടിയ പുസ്തകം ബാഗിലമര്‍ത്തി
പിടിച്ചും പള്ളിക്കൂടത്തിലന്നു പോയതു
ഞാന്‍ നിന്നോടോപ്പമായിരുന്നു.

കരിയില പൊതിഞ്ഞ മാവിന്‍
ചുവട്ടിലൊരു മാമ്പഴം വീഴുന്നതും
കാത്തു വീര്‍പ്പടക്കി മറ്റാരും
ഓടിചെന്നെടുക്കും മുംപോടാന്‍
കാറ്റടിക്കുന്നത് കാത്തിരുന്നപ്പോഴും
നീ കൂടെയുണ്ടായിരുന്നു .

ആര്‍ത്തിയോടെ വീണ്ടും വീണ്ടും
ശ്വസിക്കാനിഷ്ട്ടമുള്ള പുതുമണ്ണിന്റെ
മണമെനിക്കു തന്നതും
ഒറ്റദിനം കൊണ്ടുയിര്‍ക്കുന്ന കൂണുകള്‍
പറ്റമായ് വളരുന്ന കാഴ്ചകള്‍ കണ്ടതും
കയ്യില്‍ പിടിക്കവേ കാണാതെ മറയുന്ന
ആലിപ്പഴം ഞാന്‍ പെറുക്കികളിച്ച്ചതുമെല്ലാം
നീ വരാറുള്ള സ്ന്ധ്യകളിലായിരുന്നു .

ചീവീടിന്റെ പാട്ടിനു താളം പിടിച്ചു
ഉറക്കം കാതോര്‍ത്ത രാവുകളില്‍
ആര്‍ത്തനാദവും ആലിമ്ഗനവുമായി
പുതപ്പിനടിയിലെക്കാവേശത്തോടെ
രാത്രി മഴയായി നീ എത്താറുള്ളപ്പോഴാണ്
ഞാന്‍ നീയുമായി തീവ്രാനുരാഗത്തിലാണെന്നു
തിരിച്ചറിയുന്നത്.

ഇന്ന് നീയ്ന്റെ വെള്ള സാരിയില്‍
ചുമപ്പു തുള്ളി നിറച്ചു
വികൃതി കാട്ടിയപ്പോള്‍ വഴക്ക്
പറഞ്ഞതോര്‍ത്തു വിഷമിക്കുകയാണ് ഞാന്‍
കുട കാണാത്തതിനാല്‍
എന്റെ കുട്ടനിന്നു സ്കൂളില്‍ പോയില്ല .
നിന്നെ എനിക്കിഷ്ട്ടമെന്നാകിലും
ഹൈ ഹീല്‍ട് ചെരിപ്പിട്ടു
വെള്ളത്തില്‍ നടന്നു തട്ടി വീഴുമ്പോള്‍
അറിയാതെ ചോദിച്ചു പോകുന്നു ,
എന്റെ പ്രിയമുള്ള സ്നേഹിതാ,നീ ഇങ്ങനെ
തോരാതെ പെയ്യണോ?

2010 ഒക്‌ടോബർ 15, വെള്ളിയാഴ്‌ച

ഒരു പ്രേമ സാകഷ്യം

നീ എന്താണെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ് ഞാനിപ്പോഴും.
ഒരു ദുഃസ്വപ്നം പോലുള്ള നമ്മുടെ കണ്ടുമുട്ടലും നിന്റെ പ്രകടനങ്ങളും എല്ലാം പേര്‍ത്തും പേര്‍ത്തും ഓര്‍മ്മയിലേക്ക് ഓടിയെത്തുന്നു.
എങ്കിലും
സുഹൃത്തെ, നിന്നില്‍ ഞാന്‍ കണ്ട ആദര്‍ശമെവിടെ? നിന്റെ ധീരതയെവിടെ?
നീ ആരെന്നുമെന്തെന്നും നിനക്കറിയാമായിരുന്നല്ലോ. എനിക്കതജ്ഞാതമെങ്കിലും.

സ്നേഹം ദിവ്യമാണ്, പരിപാവനമാണ്‌.
മനസ്സിന്റെയും ഹൃദയത്തിന്റെയും ആത്മാവിന്റെയുമെല്ലാം അഗാധവും തീവ്രവുമായ പ്രതിഫലനങ്ങളാണ്.
എങ്കില്‍,
അത് വ്യക്തമാക്കാനുപയോഗിച്ച്ച ഭാഷയും അക്ഷരങ്ങളും പുണ്യം തന്നെയല്ലേ.

പ്രണയം, അത് മരണത്തോടൊപ്പം മാത്രം നിലയ്ക്കുന്ന അനുഭൂതിയാണ്.
പ്രേമവും പ്രണയവും അടിച്ചമര്‍ത്തുമ്പോള്‍ ഉയിര്‍ത്തെഴുന്നേറ്റ തേങ്ങലിനെ ഞാന്‍ വിഭ്രാന്തിയെന്ന് വിളിച്ചു.
ആലസ്യത്തിലോ അബോധാവസ്ഥയിലോ നീ ഉതിര്‍ത്ത പാഴ്വാക്കുകള്‍
ദിവ്യ പ്രേമത്തിന്റെ തേന്‍മൊഴികളായി ഞാന്‍ ശ്രവിച്ചപ്പോള്‍ അവയെനിക്ക് സാന്ത്വനമായിരുന്നു.

ഏകാന്തത അത് മരണത്തെക്കാള്‍ ഭീകരമാണ്.
സദാചാരത്തിന്റെ പടി വാതില്‍ക്കലെത്തുമ്പോള്‍ അത് നരകത്തെയും മറി കടക്കുന്നു.

എന്റെ ഏകാന്തതയ്ക്കും സദാചാര വലയത്തിനും സര്‍ വ്വോപരി വിഭ്രാന്തിക്കുമിടയില്‍
സാന്ത്വനം തേടി ഞാനലഞ്ഞപ്പോള്‍ പൊയ് മുഖവുമായി നീ എന്തിനവിടെ എത്തി.
കാപട്യമൊളിക്കാന്‍ നീ തേടിയെടുത്ത വികലമായ വിലയിരുത്തലുകള്‍ക്കൊപ്പം
ദിവ്യമെന്ന എന്റെ പ്രേമ സങ്കല്പ തലങ്ങളും അര്‍ത്ഥശൂന്യമാകുകയാണോ?